ഇപ്പോൾ സാമാന്യം തിരക്കുള്ള ജോൽസ്യനാണ് പവിത്രൻ.. ജോൽസ്യം കൂടാതെ പൂജകളും മന്ത്രവാദക്രിയകളും ചെയ്യും..യഥാർത്തത്തിൽ ഒരു ലോറി ഡ്രൈവറായിരുന്നു പവിത്രൻ..അയാളുടെ കിളിയായിരുന്നു കുഞ്ഞാപ്പു.. മുസ്ലിമായ കുഞ്ഞാപ്പു ഇപ്പോൾ നീളൻ കുറിയൊക്കെ വരച്ച് ഉണ്ണിയെന്ന പേരിലാണ് അറിയപ്പെടുന്നത്.. നാൽപത് വയസേ പവിത്രന് ഉള്ളൂ എങ്കിലും അയാൾ കൃത്രിമമായി ഒരു വയസനാവാൻ ശ്രമിച്ചിട്ടുണ്ട്..നല്ല കറുത്ത താടിയും മുടിയും അയാൾ പകുതിയോളം വെളുപ്പിച്ചിട്ടുണ്ട്..
ഹൈദരാബാദിലേക്ക് ഒരു ലോഡുമായി പോകുമ്പോൾ ഒരാൾക്ക് ലിഫ്റ്റ് കൊടുത്തതാണ് പവിത്രന്റെ ജീവിതം മാറാനുള്ള സംഭവമുണ്ടായത്.. പുലർച്ചെ മൂന്ന് മണിക്ക് വിജനമായൊരു സ്ഥലത്ത് വെച്ചാണ് നാഗേന്ദ്രറാവു എന്ന മനുഷ്യൻ പവിത്രന്റെ ലോറിയിൽ കയറിയത്..അയാളൊരു ജോൽസ്യൻ കം മന്ത്രവാദിയായിരുന്നു..ആ നേരത്ത് പല വണ്ടികൾക്കും കൈകാണിച്ചിട്ടും ആരും അയാൾക്ക് നിർത്തിക്കൊടുത്തില്ല.. പവിത്രനാണ് അതിന് മനസുണ്ടായത്.. അത് കൊണ്ട് തന്റെ തന്റെ വീടിന് മുമ്പിൽ ഇറങ്ങുമ്പോൾ അയാൾ പവിത്രനെ വീട്ടിലേക്ക് ക്ഷണിച്ചു.. വേണ്ടാന്ന് പറഞ്ഞെങ്കിലും അയാളുടെ നിർബന്ധത്തിന് വഴങ്ങി പവിത്രനും കുഞ്ഞാപ്പുവും ലോറി സൈഡാക്കി റാവുവിന്റെ വീട്ടിലേക്ക് പോയി..
നല്ലൊരു സൽക്കാരം തന്നെ റാവുവും ഭാര്യയും കൂടി അവർക്കൊരുക്കി..നല്ലൊരുറക്കവും കുളിയും ഭക്ഷണവും കഴിപ്പിച്ചാണ് റാവു അവരെ വിട്ടത്..പവിത്രൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ റാവുവുമായി നല്ലൊരു ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു..പിന്നെ ഹൈദരാബാദിലേക്കുള്ള ഓരോ യാത്രയിലും റാവുവിന്റെ വീട് പവിത്രന്റെ ഒരു ഇടത്താവളമായി മാറി..