ഇത്രയും നേരം ഇത് പുരുഷന്മാരുടെ മാത്രം പോരാട്ടമാണെന്ന് കരുതിയ സച്ചിനും രാഹുലും പകച്ചുപോയി.
“തക്ഷകാ… നാഗികാ…”
മാനസ ഇരുവരെയും നോക്കി വളരെ ഗാംഭീര്യത്തോടെ ആജ്ഞാപിച്ചു.
“തുടങ്ങിക്കോളൂ… യാതൊരു ദയയും വേണ്ട. യഥാർത്ഥ പോരാളികൾ മാത്രം ഇതിൽ നിന്നും ജീവനോടെ പുറത്തുവന്നാൽ മതി!”
അതു കേട്ടതും തക്ഷകൻ വല്ലാത്തൊരു വന്യമായ ചിരിയോടെ ആ തടിവാതിൽ രണ്ടു വശത്തേക്കും പൂർണ്ണമായും തുറന്നു.
ഉള്ളിൽ നിന്നും വീശിയടിച്ച തീക്കാറ്റ് ഞങ്ങളുടെ മുഖത്ത് പതിച്ചു. ഞാൻ എന്റെ കറുത്ത വാളും പിടിച്ച് യാതൊരു ഭയവുമില്ലാതെ ആ ചുവന്ന മണ്ണിലേക്ക് കാലെടുത്തുവെച്ചു. എനിക്ക് പിന്നാലെ ആവേശവും ഭയവും കലർന്ന മനസ്സോടെ സച്ചിനും രാഹുലും. അവർക്ക് പിന്നിലായി, കാറ്റിന്റെ വേഗതയിൽ ആമിയും നിധിയും കൃതികയും റോസും ആ അങ്കത്തട്ടിലേക്ക് പ്രവേശിച്ചു!
ഞങ്ങൾ എല്ലാവരും ഉള്ളിൽ കയറിയതും, പുറത്ത് മാനസയുടെ നിർദ്ദേശപ്രകാരം ആ വലിയ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു
ഇപ്പോൾ ആ ഭീമാകാരമായ അങ്കത്തട്ടിൽ ഞങ്ങൾ ആറുപേർ… ഞങ്ങൾക്ക് നടുവിലായി കാലന്മാരെപ്പോലെ തക്ഷകനും നാഗികയും!ഇതൊക്കെ കുറച്ചു മാറി നിന്നു കാണുന്ന മാനസയും…
മുകളിലെ രുധിരമണി എന്നെ കണ്ടതും കൂടുതൽ ശക്തിയോടെ ചുവന്ന പ്രകാശം ചൊരിയാൻ തുടങ്ങി. അത് എന്റെ സിരകളിലേക്ക് വലിയൊരു ലഹരിയായി അരിച്ചുകയറുന്നത് ഞാൻ അറിഞ്ഞു. എന്നാൽ അതിനൊരു എതിരാളി എന്നോണം, ആമിയുടെ വിരലിലെ ‘നാഗപാശം’ (മാനസ കൊടുത്ത പേര് )എന്ന മോതിരവും നിധിയുടെ വിരലിലെ ‘ആത്മദർപ്പണ’വും പച്ചയും നീലയും കലർന്ന വല്ലാത്തൊരു മാന്ത്രിക പ്രകാശം പുറപ്പെടുവിക്കാൻ തുടങ്ങി.