പടിഞ്ഞാറൻ കാറ്റിന്റെ കുളിരുണ്ട്. തൊടിയിലെ ഇലക്കൂട്ടങ്ങളിൽ കാറ്റ് പിടിക്കുന്ന ചെറിയ ഹുങ്കാര ശബ്ദം ഇടവിടാതെ ഉയർന്നുകൊണ്ടിരിക്കുന്നു. റോഡിനപ്പുറം ചെറിയൊരു ഇറക്കമിറങ്ങിയാൽ സ്‌കൂൾ മൈതാനവും സ്‌കൂളും അരണ്ട രാവെളിച്ചതിൽ അവ്യക്തമായി ഇരുണ്ട സുതാര്യതയിൽ കാണാം.
അതിന് പിന്നിൽ ആരുടെയൊക്കെയോ തെങ്ങിൻ തൊപ്പുകളുടെ തലപ്പും വിശാലമായ ആകാശവും രാത്രിയുടെ സാന്ദ്രതയിൽ ശാന്തമായി വിശ്രമിക്കുന്നു. കുറച്ച് കഴിഞ്ഞു ചുവന്ന നൈറ്റി ധരിച്ച ആതിരയും അവിടെയെത്തി ഒരു കസേരയിൽ അവന്റെ സമീപത്തിരുന്നു.
കുറച്ച് നേരം കൈവിരലുകൾ പരിശോധിക്കുന്നത് പോലെ നീട്ടിയും മടക്കിയും ആതിര നിശബ്ദയായി ഇരുന്നിട്ട് ആതിര അവന് നേരെ തിരിഞ്ഞു.
“എന്താണ് ഇത്ര വലിയ ആലോചന. നിലവിലെ കാമുകിമാരുടെ എണ്ണമെടുക്കുകയാവും.” അവൾ ഒളിപ്പിച്ചു നിർത്തിയ പുഞ്ചിരിയോടെ പറഞ്ഞു. വാഹിദ് ഒരു കുസൃതി ചിരിയോടെ മറുപടി പറയാൻ ശ്രമിച്ചതും പൊടുന്നനെ എന്തോ കണ്ടത് പോലെ ശ്രദ്ധ റോഡിലേക്ക് തിരിഞ്ഞു.
അവന്റെ നെറ്റിയിൽ ചുളിവുകൾ വീഴുകയും കണ്ണുകൾ ഒന്ന് കുറുകുകയും ചെയ്തു. ആതിര ആ ഭാവമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ റോഡിലെ ഇരുട്ടിലേക്ക് നോക്കി. പ്രത്യേകിച്ച് യാതൊന്നും കാണാൻ സാധിച്ചില്ല.
“എന്താ, എന്ത് പറ്റി. ആ പട്ടിയെങ്ങാനും വീണ്ടും വന്നോ.?” അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
“എങ്കിൽ പോട്ടെന്ന് വെക്കാമായിരുന്നു. ബട്ട് ഈ ദുരൂഹമായ കേട്ടുകേൾവികൾ ഉള്ള നാട്ടിൽ, സൂര്യൻ അസ്‌തമിച്ചാൽ ആളുകൾ വീടുകളിൽ കേറി ഒളിക്കുന്നു നാട്ടിൽ ഇത് തികച്ചും അത്ഭുതമാണല്ലോ.” അവൻ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തിട്ട് ഗ്രിൽസിന്റെ സമീപത്തു വന്നു നിന്ന് പുറത്തേക്ക് നോക്കി.